പ്രേമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രേമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഡിസംബർ 8, ശനിയാഴ്‌ച

മീരാ ഭായിയും ലൈലാ മജ്നുവും: ആത്മീയതയുടെ അങ്ങേയറ്റം എവിടെ ??

                                                      -Abid ali Padanna
സ്നേഹം ,പ്രേമം ,ആത്മീയത 
നമുക്ക് എല്ലാവരോടും സ്നേഹമുണ്ട് .ചിലരോട് നമുക്ക് കൂടുതലും.എന്നാല്‍ ഈ സ്നേഹം പ്രേമമാവുകയും ,പ്രേമം പരിധി വിടുകയും ചെയ്താലോ? അത് നിങ്ങളുടെ സ്വത്തത്തെ തന്നെ മറപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തില്‍ ആയാലോ??സൂക്ഷ്മ നിരീക്ഷണത്തില്‍ നമ്മുടെ സമൂഹത്തില്‍ രണ്ടു രീതിയില്‍ ഇത് നിങ്ങള്‍ക്ക് കാണാം .തല്‍ക്കാലം ഈ പരിധി വിടുന്ന ഈ പ്രേമത്തിനെ നമുക്ക് ആദ്യാത്മികത എന്ന് വിളിക്കാം .

ആദ്യാത്മിക രണ്ടെണ്ണത്തില്‍ ഉണ്ട്....
1 .പ്രേമത്തില്‍ : 

പ്രിയതമയോടുള്ള അല്ലെങ്കില്‍ പ്രിയതമനോടുള്ള  അടങ്ങാത്ത പ്രേമം സ്വത്ത ബോധം നഷ്ടപ്പെടുത്തുകയും എന്ത് ത്യാഗവും സഹിക്കുവാനും മരണം വരെ വരിക്കുവാനും തയ്യാറാകുന്ന രീതിയില്‍ എത്തിച്ചേക്കാം.ഇതിനെ പ്രേമത്തിലെ ആധ്യാത്മീകത എന്ന് പറയാം.
ഇതിന്റെ ഉദാഹരണമായി ലൈലാ- (ഖൈസ് )മജ്നു , സലിം- അനാര്‍ക്കലി ,ഹീര്‍ -റഞ്ച  ,റോമിയോ-ജൂലിയറ്റ് തുടങ്ങിയ അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങളെ എടുക്കാം . ഇതിന്റെ ഔട്ട്‌ പുട്ട് എന്നത് ഒന്ന്) ,സമൂഹത്തിനു  നീണ്ട മഹാ  പ്രേമ കാവ്യങ്ങള്‍ ലഭിച്ചേക്കാം,രണ്ടു)ഇതില്‍ പെടുന്നവര്‍ മാനസിക നില തകരാറില്‍ ആവുകയോ സ്ഥിര ബുദ്ധി നീങ്ങിപ്പോവുകയോ ചെയ്യാം .
2 .ഭക്തിയില്‍  :

ദൈവത്തോടുള്ള സ്നേഹം പ്രേമമായി മാറുകയും അവസാനം അത് സ്വബോധം നഷ്ടപ്പെടുത്തുകയും  ചെയ്യുന്ന അവസ്ഥ. ഇതിനു ഉദാഹരണമാണ് മീര ഭായി ,റാബിയ അല്‍ അദബിയ്യ തുടങ്ങിയവര്‍.
ഇതിന്റെയും ഔട്ട്‌ പുട്ടായി  സമൂഹത്തിനു മഹാ ഭക്തി കാവ്യങ്ങള്‍ ലഭിച്ചേക്കാം,അത് പോലെ ഇക്കൂട്ടര്‍ക്ക് സ്ഥല കാല ബോധം നഷ്ടപ്പെട്ടേക്കാം. 

ഇവിടെ രണ്ടിന്റെയും ഔട്ട്‌ പുട്ട് ശ്രദ്ധിക്കുക രണ്ടും ഒരു പോലെയാണ്.

ഈ രണ്ടു രീതിയും ശാശ്വതമായ സത്യമല്ല .ഇതിന്നായി പരിശ്രമിക്കല്‍ നമ്മുടെ ജീവിത ലക്ഷ്യവും അല്ല .ഇനി ആരെങ്കിലും ഈ വഴികളില്‍ വീണു പോയെങ്കില്‍ അവരെ ആ വഴിക്ക് വിടുക മാത്രം ചെയ്യുക .



സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ
ദൈവത്തിന്റെ സത്തയെ കണ്ടെത്തുക,അതില്‍ നിര്‍വൃതി കൊള്ളുക, അങ്ങിനെ അവസാനം  ദൈവത്തില്‍ ലയിക്കുക ഇതാണ് ആത്മീയത എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന സങ്കല്‍പം.എന്നാല്‍ ഇതിനെ നമുക്ക് ആത്മീയത തേടിയുള്ള അലച്ചില്‍ (സന്ന്യാസി ,സൂഫി )(mystic)എന്ന് പറയാം.
ഭൌതിക വിരക്തി പൂണ്ട് സമൂഹത്തില്‍ നിന്ന് മാറി അകന്നു മലകളിലോ കാടുകളിലോ പോയി തപസ്സിലോ ,ആരാധനകളിലോ മുഴുകി കാലം കഴിക്കുക.പൊതുവില്‍ ആഹാരം വര്‍ജ്ജിക്കുക(കഠിന വ്രതം) ,വിവാഹം കഴിക്കാതിരിക്കുക(ബ്രഹ്മചര്യം) തുടങ്ങിയവ ആചരിക്കുന്നതിനെയും നാം ആത്മീയതയായി തെറ്റിദ്ധരിക്കാറുണ്ട് .

അവിടുന്നും മുന്നോട്ടു പോയാല്‍ നമ്മുടെ ധാരണ ഇങ്ങനെ വായിക്കാം....:
ഒരാള്‍ ദൈവത്തിന്റെ സത്തയില്‍ പരിപൂര്‍ണ്ണമായി ലയിച്ചാല്‍ അവന്‍ സ്വയം ദൈവം ആയി മാറുന്നു.ഇതിനെ അഹം ബ്രഹ്മാസ്മി എന്ന് ഇന്ത്യന്‍ Mysticism ലും അനല്‍ ഹക് എന്ന് സൂഫീ ചിന്തയിലും പറയുന്നു.ഈ ഘട്ടത്തില്‍ ഒരാള്‍ എത്തിയാല്‍ അയാള്‍ നല്ലൊരു ടെലിവിഷനോ ഒരു റേഡിയോയോ ആയി മാറും എന്ന് സമൂഹം കരുതുന്നു.കാരണം അയാള്‍ക്ക്‌ ദൂരെയുള്ള കാര്യങ്ങള്‍ കാണാനും(വിഷ്വല്‍ വിഷന്‍ ),വിദൂരമായ സംഭാഷണങ്ങള്‍ കേള്‍ക്കാനും സാധിക്കുമത്രേ. അത് പോലെ മറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക ,രോഗങ്ങള്‍ ഭേദപ്പെടുത്തി കൊടുക്കുക ,പ്രവചനങ്ങള്‍ നടത്തുക ,നമ്മുടെ മനസ്സിലുള്ളത് പറയുക,തുടങ്ങിയ കാര്യങ്ങള്‍ കൂടിയായാല്‍ പിന്നെ അത് പൂര്‍ണ്ണതയില്‍ എത്തി .
ഇങ്ങനെ ഉള്ളവരെ നമ്മുടെ മത സമൂഹങ്ങള്‍ വിളിക്കുന്ന പേരാണ് സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ തുടങ്ങിയ പദങ്ങള്‍ .അപ്പോള്‍ ഭാവി അറിയുക എന്നതാണ്  ഇതിന്റെ ആകെ തുക .ഇങ്ങനെ വരുമ്പോള്‍ ഇതിന്റെ രത്ന ചുരുക്കം ഇതാണ്.  ആത്മീയതയുടെ അറ്റം എന്നത് ഭാവി അറിയുക എന്നതായി വരുന്നു .
എന്താണ് ആത്മീയത ?

ആരാധനകളിലെ  ആത്മീയതയും ഭൌതീകതയും
ആരാധനകള്‍ സാധാരണ നാം ആത്മീയതയായി മനസ്സിലാക്കുന്നു ,എന്നാല്‍ നിങ്ങള്‍ ദൈവത്തിനോ, പുണ്യാളന്‍മാര്‍ക്കോ കൈക്കൂലി കൊടുത്തു കൊണ്ട് നിങ്ങളുടെ കാര്യം സാധിക്കാന്‍ ചെന്ന് തോഴുതുന്നത് ആരാധനയോ ആത്മീയ പ്രവര്‍ത്തനമോ അല്ല .വെറും ഭൌതീകമായ കച്ചവടം മാത്രമാണ് .ദൈവത്തിന്നു നിങ്ങളുടെ കാശോ സ്വര്‍ണ്ണമോ ,ഭക്ഷണ സാധനങ്ങളോ ആവശ്യമില്ല.ദൈവത്തിന്നും മനുഷ്യനും ഇടയില്‍ പണം ഒരു മുഖ്യ ഘടകമായി വരുന്നത് പൌരോഹിത്യത്തിന്റെ ലക്ഷണമാണ്.പൌരോഹിത്യ ആചാരങ്ങള്‍ക്ക് ആത്മീയതയില്ല.വെറും സാമ്പത്തിക ലാഭം മാത്രം.
തപസ്സും ബ്രഹ്മചര്യയും ആത്മീയതയല്ല 

മുഹമ്മദ്‌ നബിയെ കാണാന്‍ വന്ന മൂന്നു പേര്‍ :
 അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബിയുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
അപ്പോള്‍ എന്താണ് ആത്മീയത ?

ലഭേച്ചയില്ലാതെ ആരാധനകള്‍ നിര്‍വ്വഹിക്കുക എന്നതിനെ നമുക്ക് ആത്മീയതയില്‍ പെടുത്താം.ദൈവത്തിനോടുള്ള ബന്ധത്തോടൊപ്പം മനുഷ്യ ബന്ധങ്ങളും മാനിക്കുക ,
ദൈവത്തോടുള്ള അവകാശത്തോടൊപ്പം മനുഷ്യനോടുള്ള അവകാശവും പാലിക്കുക ,
ദൈവ സ്നേഹം നില നിര്‍ത്തുന്നതോടപ്പം മനുഷ്യ സ്നേഹം നിലനിര്‍ത്തുക  എന്നതാണ് ആത്മീയതയുടെ ചുരുക്കം
ആത്മീയത എന്ന് പറയുന്നത് കാട്ടിലേക്ക് ഒളിച്ചു പോകലല്ല.
ഖുര്‍ആന്‍ പറയുന്നു :
"1-മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? 
2-അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്. 
3-അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. 
4-അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം! 
5-അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്. 
6-അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്. 
7-നിസ്സാരമായ സഹായം പോലും മുടക്കുന്നവരും." 
(ഖുറാന്‍ ,107, അല്‍ മാഊന്‍ )
അഗതിക്ക് ഭക്ഷണം നല്‍കുക ,അനാഥയെ സംരക്ഷിക്കുക ,മനുഷ്യര്‍ക്ക്‌ ചെറു സഹായങ്ങള്‍ നല്‍കുക തുടങ്ങിയവ ആത്മീയ പ്രവര്‍ത്തനമായും ,ജനങ്ങള്‍ കാണാന്‍ ചെയ്യുന്ന കാപട്യമുള്ള ആരാധനാ കര്‍മങ്ങള്‍ ആത്മശൂന്യമാണെന്നും മേല്‍ വാക്യം കൃത്യമായി പഠിപ്പിക്കുന്നു.

"ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: ഏക ദൈവത്തെ അല്ലാതെ  നിങ്ങള്‍ വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ അവഗണനയോടെ പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ."(അല്‍ ബഖറ :83)
ആത്മീയതയുടെ അങ്ങേ അറ്റം എന്താണ് ?
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ,നിസ്വാര്‍ത്ഥമായി നിഷ്കളങ്കമായി ഒരു നന്ദി വാക്ക്  പോലും ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുക ,ധനം കൊണ്ട് സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ ആത്മീയതയുടെ അങ്ങേയറ്റം കണ്ടു എന്ന് പറയാം. 
ഈ വാചകം അത് കൃത്യമായി അടയാളപ്പെടുത്തുന്നു. 
"ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു. അവര്‍ പറയും: "അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല."ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.” (അല്‍ ഇന്‍സാന്‍ : 8-10)

ചുരുക്കി :
നിഷ്കളങ്കമായ പര സഹായം ആത്മീയതയുടെ അങ്ങേഅറ്റമാണ് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം
ഇനി നിങ്ങള്‍ വലിയ ഒരു മത ഭക്തനാണ് .ആരാധനകളില്‍ സ്ഥിരം മുഴുകും ,എന്നാല്‍ ധനം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയാറല്ല .ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നിങ്ങള്ക്ക് മനസ്സില്ല. എങ്കില്‍ നിങ്ങളുടെ മതവും കപടമാണ് .നിങ്ങളുടെ ആത്മീയതയും കപടമാണ്. ഭക്ഷം മറന്നുള്ള ഭക്തി സത്യത്തില്‍ നിന്നും ഏറെ അകലെയാണ് എന്നറിയുക. അത്പോലെ അന്യന്റെ ഭക്ഷണം കവരുന്ന ഭക്തി, കപടവും മാനവ വിരുദ്ധവുമാകുന്നു. 

രാഷ്ട്രീയത്തിലെ ആത്മീയത
ആത്മീയതയെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിത്തറയായി കണ്ട ഇന്ത്യയിലെ രണ്ടു മഹാ വ്യക്തിത്വങ്ങളാണ് ഗാന്ധിജിയും  അരബിന്ദ ഘോഷും.ഇന്ത്യന്‍ സ്വാതന്ത്ര സമര രംഗത്ത്‌ രണ്ടു പേരും സജീവമായിരുന്നു.അപ്പോള്‍ നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനവും യഥാര്‍ത്ഥത്തില്‍ ആത്മീയതാണ് എന്ന് നമുക്ക് പറയാം .
മതം വളരുന്നുണ്ടോ ???
നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്കും ഉറൂസിന്നും പള്ളിപെരുന്നാളിന്നും ജന ബാഹുല്ല്യം കൂടുന്നു എന്നതിനര്‍ത്ഥം മതം വളരുന്നു എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാകുന്നു .സത്യത്തില്‍ അവിടെ വളരുന്നത്‌ പുരോഹിതന്മാരുടെ ഖജനാവുകളാണ്. മതത്തെ പൊരൊഹിത്യത്തിന്റെ ഉരുക്ക് മുഷ്ടിയില്‍ നിന്ന്  രക്ഷിക്കുക എന്നതാണ് ഈ കാഘട്ടം നമ്മോടു ആവശ്യപ്പെടുന്ന ആത്മീയത . അതാണ്‌ നാം നിര്‍വ്വഹിക്കേണ്ട ഒരു സുപ്രധാന ദൌത്യം.