ഫിഖ് ഹ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫിഖ് ഹ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 4, തിങ്കളാഴ്‌ച

അറബു സംസ്ക്കാരം ഇസ്ലാമിക സംസ്കാരമാണോ ??

-Abid Ali padanna 
        അറബ് സംസ്കാരവും  ഇസ്ലാമിക സംസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്ത്? അവ തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?ഉണ്ടെങ്കില്‍ എന്ത്? ഇതു മനസ്സിലാക്കിയില്ലെങ്കില്‍ വല്ല കുഴപ്പവും ഉണ്ടോ?ഉണ്ടെങ്കില്‍ എന്ത് ?ഇവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാത്തതിന്റെ കുഴപ്പം പലപ്പോഴും പല രീതിയിലായി സമൂഹത്തില്‍ പൊങ്ങി വരാറുണ്ട്.അധികമാളുകളും അറബികളുടെ ശീലങ്ങള്‍ ഇസ്ലാമിക ശീലങ്ങളായി തെറ്റിദ്ധരിക്കുകയും അതുമൂലം പല  കുഴപ്പങ്ങളില്‍ ചാടുകകയും ചെയ്യുന്നു.
അല്പം വിശദീകരിക്കാം. 
അറബ് വേഷം 
       ഒരു സമൂഹത്തിന്റെ സംസ്ക്കാരത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയാണ്.
1)ഭാഷ
2)കല
3)ഭക്ഷണരീതികള്‍ 
4)വസ്ത്ര-വേഷങ്ങള്‍
5)പാര്‍പ്പിടരീതികള്‍
ഇവസൂക്ഷമമായി നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാം. 
ഭാഷ
     മുഹമ്മദ്‌ നബി ജനിച്ചത് അറേബ്യയില്‍ ആയിരുന്നു .ഖുര്‍ആന്‍ അവതരിച്ചതും അറബി ഭാഷയില്‍ തന്നെ.ഇസ്ലാമിനെ കുറിച്ച് സാമാന്യം മനസ്സിലാക്കാന്‍ അല്പം അറബി ഭാഷ പഠിക്കേണ്ടതുണ്ട് .ശരി തന്നെ .എന്നാല്‍ എല്ലാ മുസ്ലിംകളും അറബി ഭാഷ തങ്ങളുടെ സംസാര ഭാഷയാക്കി മാറ്റാന്‍ ഇസ്ലാം കല്പിക്കുന്നില്ല .അതിനാലാണ്  അറബി ഭാഷ സംസരിക്കാത്ത മുസ്ലിംകള്‍ ലോകത്ത് കൂടുതല്‍ ഉണ്ടായതു . ലോകത്ത് മുസ്ലിം ജന സംഖ്യ 1570 മില്യണ്‍ ആണെങ്കില്‍ അതില്‍  അറബ്  ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍  260 മില്യണ്‍ മാത്രമേ വരികയുള്ളൂ.അറബി ഭാഷയെ അറബികളുടെ ഭാഷ എന്നെല്ലാതെ ലോക മുസ്ലിംകളെല്ലാം അറബി ഭാഷ സംസാരിക്കണമെന്ന് ഇസ്ലാം അടിച്ചേല്‍പ്പിക്കുന്നില്ല,നിങ്ങള്‍ക്ക് അറബി ഒരു ഭാഷയായി സ്വീകരിക്കാനുള്ള സ്വാതന്ത്രം ഉണ്ടെങ്കിലും. 
വസ്ത്രം-വേഷം 
      അറബികളിലെ പുരുഷന്മാരുടെ  വേഷം ഇസ്ലാമിക വേഷമായി ആരും വ്യാഖ്യനിക്കാറില്ല.അത് ഇസ്ലാമിന്നു എതിരാകുന്നില്ല എന്ന് മാത്രം.അതിനാല്‍ ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവര്‍ വ്യത്യസ്ത വസ്ത്ര രീതികള്‍ സ്വീകരിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല.പാകിസ്ഥാനികളും, ഉത്തരേന്ത്യന്‍ മുസ്ലിംകളും കുര്‍ത്ത, പൈജാമ ധരിക്കുന്നതും,ബംഗ്ലാദേശുകാരും, മലയാളികളും ഷര്‍ട്ട്, മുണ്ട് എന്നിവ ധരിക്കുന്നതും ഇസ്ലാം വിലക്കുന്നില്ലല്ലോ?അത് പോലെ തന്നെ അറബികള്‍ കന്തൂറയും(തൗബ്), കത്രയും,അഗാലും(Agal)ധരിക്കുന്നു എന്ന് മാത്രം.അതിന്നു ഇസ്ലാമികമായ മാനം നല്‍കേണ്ടതില്ല.
അറബ് ,പാക്കിസ്ഥാന്‍ ,ടുനേഷ്യന്‍ ,ബംഗ്ലാദേശ് വേഷങ്ങള്‍ 
       ഇനി അറബി സ്ത്രീകള്‍ പൊതുവേ കറുത്ത അബായയും ചിലപ്പോള്‍ ഇരുമ്പ് കവചം കൊണ്ടോ,കറുത്ത തട്ടം കൊണ്ടോ മുഖവും മറക്കുന്നു.ഇതില്‍ തലയും ശരീരവും മറക്കുന്ന അബായ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ ലോകത്ത് പ്രചാരണം നേടി എടുത്തു.എന്തെങ്കിലും വസ്തു ഉപയോഗിച്ചു മുഖം മറക്കുക എന്നത് ഒരു അറബി സംസ്കാരമായി മാത്രം കാണേണ്ടതാണ്.അത് എല്ലാവരിലും ഇസ്ലാമിക ശസനയായി അടിച്ചെല്പിക്കുന്നവര്‍ മലയാളികളായ പുരുഷന്മാര്‍ കന്തൂറയും കത്രയും ,അഗാലും ധരിക്കണമെന്ന് പറയാന്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ട്?
ആഫ്രിക്കന്‍ - അറബ് വേഷ വൈവിധ്യങ്ങള്‍ 
വേഷ വൈവിധ്യങ്ങള്‍ -ചൈന,ഫിലിപ്പിന്‍സ് ,മലേഷ്യ ,ജപ്പാന്‍ ,കാശ്മീര്‍ ,കേരള ,കിര്‍ഗിസ്ഥാന്‍ ,ഉസ്ബക് ,റഷ്യ 
      മലയാളി മാപ്പിള പെണ്ണുങ്ങളുടെ കാച്ചി മുണ്ടും,കുപ്പായവും ഇസ്ലാമിക വേഷം തന്നെയല്ലേ? അത് പോലെ ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ സല്‍വാരും കമ്മീസും.അങ്ങിനെ ഇന്ത്യോനേഷ്യ മുതല്‍ ,ഫിലിപ്പിന്‍സ് ,ഫലസ്തീന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും സ്ത്രീ -പുരുഷ വേഷങ്ങള്‍ താരതമ്യം ചെയ്‌താല്‍ അത്ഭുതകരമായ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം.
ആചാരങ്ങള്‍
അറബ് ചാരങ്ങളായ ഘഞ്ചര്‍ ,വടി 
     വാള്‍ ഉപയോഗിക്കുക എന്നത് പഴയ അറബ് സംസ്ക്കാരത്തിന്റെ ഭാഗമാണ്.അത് ഇസ്ലാമിക ആചാരമല്ല. കാരണം മുഹമ്മദ്‌ നബി  വരുന്നതിനു മുമ്പേ ഈ ആചാരം അറബികളുടെ ഭാഗമാണ്. അതിനാല്‍  ലോകത്തുള്ള മറ്റു മുസ്ലിംകള്‍ മുഴുവന്‍ വാളും കയ്യില്‍ പിടിച്ചു കൊണ്ട് നടക്കുന്നില്ല.ഇസ്ലാം അങ്ങിനെ കല്‍പ്പിക്കുന്നും ഇല്ല. അത്പോലെ വടി ,ചെറിയ വാള്‍ (ഘഞ്ചര്‍ /Dagger)   തുടങ്ങിയവയും അറബികള്‍ ആചാരമായി ഉപയോഗിക്കാറുണ്ട് . ആ ശീലങ്ങളും ഇസ്ലാം ആരോടും കല്‍പ്പിക്കുന്നില്ല എന്നതല്ലേ സത്യം.യു..യിലെ അറബികള്‍ക്ക്  ഫാല്‍ക്കന്‍ പക്ഷികള്‍ അവരുടെ ജീവിത ഭാഗമാണ്.എന്നാല്‍ ഈ ശീലം നാം ആരും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല.        
കല
നൃത്ത കലകള്‍ -സിന്ധി,സൗദി,യമന്‍ ,തുര്‍ക്കി 
  അറബികളുടെ സംഗീതം,സംഗീത ഉപകരണങ്ങള്‍ ,നൃത്ത രൂപങ്ങള്‍ എന്നിവ എന്ത് കൊണ്ട് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായി ?
ഉത്തരേന്ത്യയിലെ ഖവ്വാലി,കേരളത്തിലെ മാപ്പിളപ്പാട്ട്,ഒപ്പന  എന്നിവ  അറബി കലകള്‍   അല്ല . രണ്ടും തനതായ ഇന്ത്യന്‍ മുസ്ലിം പാശ്ചാത്തലത്തില്‍ വന്നതാണ് .ഇമാറാത്തി(യു..ഇ)അറബികളുടെ യോവാല(Yola),ഹബാന്‍   എന്ന നൃത്ത കലകള്‍ ,സൌദികളുടെ അര്‍ദ്ധ ഡാന്‍സ്(Al Ardha)എന്നിവ ഇസ്ലാമിക നൃത്തമല്ല .അങ്ങിനെ ആണെങ്കില്‍  ഇസ്ലാമിന്റെ കൂടെ ഇതൊക്കെ നമ്മുടെ നാട്ടില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ അങ്ങിനെ എത്തിയില്ല എന്നതാണ് സത്യം .  
ചൈനീസ് നൃത്ത രൂപം 

      മൊറോക്കോ  മുതല്‍ ഫിലിപ്പിന്‍സ് വരെയുള്ള രാജ്യങ്ങളിലെ നാടന്‍ കലാ രീതികളും, സംഗീത-നൃത്ത രൂപങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞതും  അതിശയിപ്പിക്കുന്നതുമാണ്.ചില രാജ്യങ്ങളും അവിടുത്തെ നൃത്ത-സംഗീതവും  ഉദാഹരണമായി കാണുക.   
ഇന്ത്യ-ഖവ്വാലി-ഒപ്പന 

അള്‍ജീരിയ -റായ്
കുവൈത്ത് -സൌത്ത്
ഇറാഖ് -മഖാം
സൗദി -അര്‍ദ്ധ,അല്‍ ശിഹ്ബ ,മിസ്മര്‍ ,സംരി
യു..ഇ -യോല ,ഖയാലി
ലബനാന്‍ -ധബ്ക
ടുണിഷ്യ -മലീല,മലൗഫ് 
തുര്‍ക്കി -സയ്ബെക്
ഇന്ത്യോനേഷ്യ-സപിന്‍
ഭക്ഷണം
     അറബികളുടെ വ്യത്യസ്തമായ ഭക്ഷണ രീതി ലോകത്തുള്ള എല്ലാ മുസ്ലിംകളും സ്വീകരിക്കുന്നില്ല .നാം കേരളീയര്‍ ചോറും സാമ്പാറും കഴിക്കുമ്പോള്‍  അറബികള്‍
ഗാവ ,ഈത്തപ്പഴം, റൊട്ടി ,ഒലിവ് ,അത്തിപ്പഴം  ,ഒട്ടകപ്പാല്‍ തുടങ്ങിയവ ഭക്ഷണ സാധനങ്ങളായി ഉപയോഗിക്കുന്നു.
പാര്‍പ്പിടം(വാസ്തു, ശില്പം)

      മുന്‍കാല അറബികളുടെ പാര്‍പ്പിട രീതി മറ്റു രാജ്യക്കാര്‍ അനുകരിച്ചിരുന്നില്ല.അവരവരുടെ രാജ്യത്തെ രീതികള്‍ അവര്‍ പിന്തുടര്‍ന്നു പോന്നു.വാസ്തു ചാരുതയും ,ശില്പ ഭംഗിയും വ്യത്യസ്തമായിരുന്നു .ഇത് എത്രത്തോളം  എന്നാല്‍ ,മുസ്ലിം പള്ളികള്‍ക്ക് പോലും ഏകമായ ഒരു രൂപം ഇസ്ലാം ഉണ്ടാക്കി വെച്ചില്ല . അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് മിനാരങ്ങളും ഖുബ്ബകളും പള്ളികളുടെ മുകളില്‍ സ്ഥാനം പിടിക്കുന്നത്‌ .
മുസ്ലിം പള്ളി ചൈനയിലും കേരളത്തിലും

         അതിനാല്‍ കേരളത്തിലെ മുന്‍കാല പള്ളികള്‍ ക്ഷേത്ര ശില്പ മാത്രകയിലാണ് പണി കഴിപ്പിച്ചിരുന്നത് .അതില്‍ അറബ് രീതി കാണാത്തതിനാല്‍ അത് ഇസ്ലാമികം അല്ല എന്ന് ആരും വാദിക്കില്ല .അത് പോലെ തന്നെ ചൈന,ഇന്ത്യോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളും താരതമ്യം ചെയ്യുക.  
വൈവിധ്യങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ 
     "ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുര്‍ആന്‍ ,അദ്ധ്യായം 30,അറൂം(റോമക്കാര്‍ ):32)
ചിത്രങ്ങള്‍ :ഗൂഗിള്‍ 

2011 ഡിസംബർ 4, ഞായറാഴ്‌ച

ബൈബിളിലെ ഫിഖ് ഹ്(കര്‍മരീതി)

                                                                                        - Abid ali TM Padanna
         "നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അനുഗ്രഹവും ശാപവും വെക്കുന്നു. നിന്റെ നാഥനായ ദൈവത്തിന്റെ  കല്പന അനുസരിച്ചാല്‍ അനുഗ്രഹം ലംഘിച്ചാല്‍ ശാപം."(നിയമാവര്‍ത്തനം ,11 :26 ,27 ,28 )
ശുദ്ധി
ശുക്ല സ്രാവം
  "യഹോവ മോശയോടും അഹറോനോടും അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:ആര്‍ക്കെങ്കിലും ശുക്ലസ്രാവ മുണ്ടായാല്‍ അതിനാല്‍ അവന്‍ ആശുദ്ധനായിത്തീരും...അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന സ്ഥലങ്ങളെല്ലാം അശുദ്ധമായിരിക്കും.....അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍ ശുദ്ധീകരണത്തിനായ് ഏഴ് ദിവസം നിശ്ചയിച്ചു തന്റെ വസ്ത്രങ്ങള്‍ അലക്കുകയും,ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം.അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും."(ലേവ്യ പുസ്തകം ,15 :1 -13 )
ബീജ സ്രാവം 
      "ഒരുവന്നു ബീജ സ്രാവമുണ്ടായാല്‍ അവന്‍ കുളിക്കണം.....ബീജം വീണ വസ്ത്രങ്ങളും തുകലുകളും കഴുകിക്കളയണം.ഒരാള്‍ സ്ത്രീയോട് കൂടി ശയിക്കുകയും ബീജ സ്രവണം ഉണ്ടാവുകയും ചെയ്‌താല്‍  ഇരുവരും കുളിക്കണം.വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും."(ലേവ്യ പുസ്തകം ,15 : 16 -18 ) 
ആര്‍ത്തവം 
  "സ്ത്രീക്ക് മാസ മുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴ് ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും..... ആരെങ്കിലും അവളുടെ കൂടെ ശയിച്ചാല്‍ അവനും ഏഴു ദിവസത്തേക്ക് അശുദ്ധനായി.....ആര്‍ത്തവ കാലം നീണ്ടു  പോയാല്‍ ആ ദിവസങ്ങലത്രയും അവള്‍ അശുദ്ധയായിരിക്കും." (ലേവ്യ പുസ്തകം ,15 : 19 ,24 ,25 )  
പ്രസവം 
    "ഇസ്രയേല്‍ ജനത്തോടു പറയുക:ഗര്‍ഭം ധരിച്ചു ആണ്‍ കുട്ടിയെ പ്രസവിച്ച സ്ത്രീ ആര്‍ത്തവ കാലത്തെന്ന പോലെ ഏഴ് ദിവസത്തേക്ക് അശുദ്ധയായിരിക്കും.എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ചേദനം ചെയ്യണം. പിന്നെ രക്തത്തില്‍ നിന്നുള്ള  ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നത്‌ വരെ വിശുദ്ധ വസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധ മന്ദിരങ്ങളില്‍ വരികയോ ചെയ്യരുത്. എന്നാല്‍ പെണ്‍ കുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കില്‍ ആര്‍ത്തവ കാലത്തെന്ന പോലെ രണ്ടാഴ്ച അവള്‍ അശുദ്ധയായിരിക്കും. രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ അറുപത്താറു ദിവസം കാത്തിരിക്കണം." (ലേവ്യ പുസ്തകം ,12 :1 -5 )
      "കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ ശുദ്ധീകരനത്ത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ കുഞ്ഞിന്നു വേണ്ടി ഒരു ആട്ടിന്‍ കുട്ടിയേയോ,ചെങ്ങാലിയെയോ,പ്രാവിന്‍ കുഞ്ഞിനെയോ ബലിയായി നല്‍കണം."(ലേവ്യ പുസ്തകം ,12 :6)
നഗ്നത,ലൈഗീകത
   "യഹോവയായ ദൈവം മോശയോട് അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:....നിങ്ങളുടെ ദൈവമായ യഹോവ ഞാനാണ്. നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്പനങ്ങളും അനുസരിക്കുക....നിങ്ങളില്‍  ആരും തനിക്കു രക്തബന്ധമുള്ള ആരുടേയും നഗ്നത അനാവ്രതമാക്കാന്‍ അവരെ സമീപിക്കരുത്...ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവ്രതമാക്കരുത്.അത് അധര്‍മ്മമാണ്.....ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവ്രതമാക്കരുത്...... സ്ത്രീയോട് കൂടെ എന്ന പോലെ പുരുഷന്മാരോടും നീ ശയിക്കരുത്. അത് മ്ലേച്ചതയാകുന്നു.സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു  തന്നെത്തന്നെ അശുദ്ധമാക്കരുതു.അത് ലൈഗീക വൈകൃതമാണ്.ഇവയില്‍ ഒന്ന് കൊണ്ടും നിങ്ങള്‍ അശുധരാവരുത്...ഇത്തരം മ്ലേച്ച പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ചേദിക്കപ്പെടണം."(ലേവ്യ പുസ്തകം ,18 :1 - 29 )    
ഭക്ഷണം 
"നിങ്ങള്‍ രക്തത്തോട് കൂടെയുള്ള മാസം കഴിക്കരുത്."(ലേവ്യ പുസ്തകം,19 : 26 ) 
"വന്യമ്രഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്.അത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം "(പുറപ്പാട്, 22 :31)  
മൃഗങ്ങള്‍  
    "ഭൂമുഖത്തെ മൃഗങ്ങളില്‍ ഭക്ഷിക്കാവുന്നത് ഇവയാണ്: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ട കുളമ്പുള്ളതും  അയവിറക്കുന്നതുമായ മൃഗങ്ങള്‍.എന്നാല്‍ ഒട്ടകം,കുഴി മുയല്‍ ,മുയല്‍ എന്നിവ നിങ്ങള്‍ കഴിക്കരുത് അവ അയവിറക്കുന്നതാണെങ്കിലും ഇരട്ടകുളമ്പുള്ളതല്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.പന്നി ഇരട്ടകുളമ്പുള്ളതാണെങ്കിലും അവ അയവിറക്കുന്നില്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.അതിന്റെ മാസം നിങ്ങള്‍  ഭക്ഷിക്കരുത്.അതിന്റെ പിണം നിങ്ങള്‍ക്ക് അശുദ്ധമാണ്."        
(ലേവ്യ പുസ്തകം ,11 :1 -8 )   
   "നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോട്കൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്"(ലേവ്യ പുസ്തകം,11:27 )  
            "ചത്തുപോയ മൃഗങ്ങളെ ഭക്ഷിക്കുന്നവന്‍ അശുദ്ധനായിരിക്കും."(ലേവ്യ പുസ്തകം,11:39, 40)    
 ജല ജീവികള്‍ 
      "ജല ജീവികളില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്നത് ഇവയാണ് :കടലിലും നദിയിലും ഒറ്റയായും കൂട്ടായും  ജീവിക്കുന്ന ചിറകും, ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കാം.ചിറകും ചിതമ്പലും ഇല്ലാത്ത ജലജീവികള്‍ എല്ലാം നിങ്ങള്‍ക്ക് അശുദ്ധമാണ്.അവയുടെ മാംസം നിങ്ങള്‍  ഭക്ഷിക്കരുത്."(ലേവ്യ പുസ്തകം,11: 9 - 12 )   
 പക്ഷികള്‍ 
    "പക്ഷികളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവയാണ്.അവ നിങ്ങള്‍ ഭക്ഷിക്കരുത്.എല്ലാ തരത്തിലും പെട്ട കഴുകന്‍,ചെമ്പരുന്ത്, കരിമ്പരുന്ത്,പരുന്തു,പ്രാപ്പിടിയന്‍,കാക്ക,ഒട്ടകപക്ഷി, രാനത്ത്,കടല്‍പാത്ത, ചെങ്ങാലിപ്പരുന്തു,മൂങ്ങ, നീര്‍കാക്ക, കൂമന്‍, അരയന്നം, ഞാരപ്പക്ഷി, കരിങ്കഴുകന്‍,കൊക്ക്, എരണ്ട, കാട്ടുകോഴി,നരിച്ചീര്‍."(ലേവ്യ പുസ്തകം ,11 :13 -19)    
 കീടങ്ങള്‍
     "ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം അശുദ്ധമാണ്.എന്നാല്‍ ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം.അവയില്‍ വെട്ടുകിളി,പച്ചക്കുതിര,വണ്ട്‌ ,വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് ഭക്ഷിക്കാം."(ലേവ്യ പുസ്തകം,11 :20 -23) 
 ഇഴ ജന്തുക്കള്‍
        "ഭൂമിയിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി,എലി, വിവിധ തരം ഉടുമ്പുകള്‍, പല്ലി,ചുമര്‍പല്ലി, മണല്‍പല്ലി, അരണ, ഓന്ത് എന്നിവയാണ്."( ലേവ്യ പുസ്തകം ,11 :29 ,30) 
"ഉരസ്സു കൊണ്ടോ, നാലോ അതില്‍ കൂടുതലോ കാലുകൊണ്ട്‌ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്." (ലേവ്യ പുസ്തകം ,11 : 42)  
മദ്യം 
      "യഹോവ അഹരോനോട്  പറഞ്ഞു :നീയും മക്കളും സംഗമ കൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്.(ലേവ്യ പുസ്തകം ,10 :8 )
മര്യാദകള്‍ 
"ചണവും കമ്പിളിയും ചേര്‍ന്ന് നെയ്ത വസ്ത്രം ധരിക്കരുത്" (ലേവ്യ പുസ്തകം,19:19) 
"നിങ്ങളുടെ മുടിയുടെ ചുറ്റുഭാഗം മുണ്ഡനം ചെയ്യരുത്,താടിയുടെ  അഗ്രം വിരൂപമാക്കരുത് "(ലേവ്യ പുസ്തകം,19:27) 
"പ്രായം മൂലം നരച്ചവരുടെ മുന്നില്‍ ആദര പൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം." (ലേവ്യ ,20)  
"നീ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക."(പുറപ്പാട്, 20 :12)   
"സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം ധരിക്കരുത്."(നിയമാവര്‍ത്തനം ,22 :5) 
"വാക്ക് പാലിക്കാന്‍ നീ ശ്രദ്ധിക്കുക."(നിയമാവര്‍ത്തനം, 22: 23)     
സദാചാരം 
"നിന്റെ പുത്രിയെ വേശ്യ വ്രത്തിക്ക് ഏല്‍പ്പിക്കരുത്.അങ്ങിനെ ചെയ്‌താല്‍ രാജ്യം വേശ്യാ വ്രത്തിയില്‍ മുഴുകുകയും തിന്മയില്‍ നിറയുകയും ചെയ്യും."( ലേവ്യ പുസ്തകം,20 :29)    
"നീ വ്യഭിചരിക്കരുത്‌."(പുറപ്പാട്,20: 14)    
"വിവാഹം കഴിഞ്ഞിട്ടില്ലാത്ത കന്യകയോടോത്ത് ശയിക്കുന്നവന്‍ അവളെ വിവാഹ തുക നല്‍കി ഭാര്യയായി സ്വീകരിക്കണം"(പുറപ്പാട്, 22 :16)    
"നിങ്ങളുടെ സ്ത്രീകളില്‍ ആരും ദേവദാസികളാവരുത്"(നിയമാവര്‍ത്തനം, 23 :17) 
സാമൂഹികം
"ചെകിടരെ ശപിക്കുകയോ, കുരുടന്റെ വഴിയില്‍ തടസ്സം വെക്കുകയോ ചെയ്യരുത്."(ലേവ്യ പുസ്തകം,19:17) 
"ഏഷണി പറഞ്ഞു നടക്കരുത്.അയല്‍ക്കാരന്റെ ജീവന്‍ അപകടത്തിലാക്കരുത്."(ലേവ്യ പുസ്തകം,19:16)  
"നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല.നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക." (ലേവ്യ പുസ്തകം,19:18 )     
"ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്."(ലേവ്യ പുസ്തകം,19:26 )
"നിങ്ങള്‍ മന്ത്രവാദികളെയോ ശകുനക്കാരെയോ സമീപിച്ചു അശുദ്ധരാകരുത്."(ലേവ്യപുസ്തകം,19:31)   
"നിങ്ങളുടെ നാട്ടില്‍ താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്."(ലേവ്യ പുസ്തകം,19:33) 
"മരിച്ചവന്നു വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്.ദേഹത്ത് പച്ച കുത്തരുത്."(ലേവ്യപുസ്തകം,19: 28) 
"നീ കൊല ചെയ്യരുത് "(പുറപ്പാട്, 20:13)   
"വിധവയെയോ അനാഥയെയോ നിങ്ങള്‍ പീഡിപ്പിക്കരുത്"(പുറപ്പാട് ,22:22)  
"മകളെയോ മകനെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാവരുത്."(നിയമാവര്‍ത്തനം,18 :10 )      
"നീ വീട് പണിയുമ്പോള്‍ മേക്കൂരക്ക് പാരപ്പേറ്റു പണിയുക."(നിയമാവര്‍ത്തനം,22: 8)    
സാമ്പത്തികം
    "നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തു കൊയ്തെടുക്കരുത്.നിന്റെ മുന്തിരി ത്തോട്ടത്തിലെ പഴങ്ങള്‍ നീ തീര്‍ത്തു പറിക്കരുത്‌.വീണു കിടക്കുന്ന പഴം പൊറുക്കി എടുക്കരുത്.പാവങ്ങള്‍ക്കും, പരദേശികള്‍ക്കും അത് നീക്കിവെക്കുക."(ലേവ്യ പുസ്തകം,19: 9,10)      
"നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ വ്യാജം പറയുകയോ അരുത്."(ലേവ്യ പുസ്തകം,19:11)  
"എന്റെ നാമത്തില്‍ കള്ള സത്യം ചെയ്യരുത്."(ലേവ്യ പുസ്തകം,19: 12)  
"നിങ്ങളുടെ അയല്‍ക്കാരനെ മര്‍ദ്ദിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുത്,കൂലിക്കാരന് വേതനം നല്‍കാന്‍ നിങ്ങള്‍ രാവിലെ വരെ കാത്തിരിക്കരുത്."(ലേവ്യ പുസ്തകം,19:13)   
"ഒരു മ്രഗത്തെ മറ്റ് മ്രഗങ്ങളുമായി ഇണചേര്‍ക്കരുത്. വയലികളില്‍ വിത്ത് കലര്‍ത്തി വിതയ്ക്കരുത് (ലേവ്യ പുസ്തകം,19:19)  
"വിധിയിലും,അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്‌.ശരിയായ തുലാസും, കട്ടിയും, പറയും, ഇടങ്ങഴിയും നിങ്ങള്‍ക്കുണ്ടായിരിക്കണം."(ലേവ്യ പുസ്തകം,19:35 ,36)       
"ആറു ദിവസം അധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.ഏഴാം നാള്‍ സബാത്താണ്.... അന്ന് ഒരു വേലയും ചെയ്യരുത്."(പുറപ്പാട്, 20 : 9 )     
"നീ മോഷ്ടിക്കരുത് ."(പുറപ്പാട്, 20:15)     
"എന്റെ ജനത്തിലെ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍,പലിശയ്ക്കു കടം കൊടുക്കുന്നവനെ പോലെ പെരുമാറരുത്‌,പലിശ ഈടാക്കുകയും അരുത്."(പുറപ്പാട്,22 :25)
"നീ കൈക്കൂലി വാങ്ങരുത് ."(പുറപ്പാട് ,23 :8)   
"വര്‍ഷം തോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വെക്കണം.നിന്റെ പട്ടണത്തില്‍ താമസിക്കുന്ന നിനക്കുള്ളതുപോലെഓഹരിയും അവകാശവും ഇല്ലാത്ത , ലേവ്യരും പരദേശികളും ,അനാഥരും, വിധവകളും വന്നു അവ ഭക്ഷിച്ചു ത്രപ്തി അടയട്ടെ." (നിയമാവര്‍ത്തനം,14: 22 ,29)
 രാഷ്ട്രീയം
"നീ ദൈവത്തെ നിന്ദിക്കുകയോ നിങ്ങളുടെ ഭരണാധികാരികളെ  ശപിക്കുകയോ അരുത്." 
(പുറപ്പാട് ,22 :28)  
"വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്‌"(പുറപ്പാട്, 23: 1) 
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് തിന്മ ചെയ്യരുത്" (പുറപ്പാട്, 23: 2) 
"നിന്റെ ദൈവമായ യഹോവ നല്‍കിയ പട്ടണങ്ങളില്‍ ഗോത്രം തോറും ന്യാധിപന്മാരെയും സ്ഥാനികളെയും നിയമിക്കുക."(ആവര്‍ത്തന പുസ്തകം ,16 : 18)   
"രാജാവ് കുതിരയുടെ എണ്ണം വര്‍ദ്ധിപ്പിക്കരുത് ,രാജാവിന്നു അനേകം ഭാര്യമാരുണ്ടായിരിക്കരുത്,രാജാവ് തനിക്കു വേണ്ടി പൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്,രാജാവ് താന്‍ തന്റെ സഹോദരനെക്കാള്‍ വലിയവനാണെന്ന് വിചാരിക്കുകയോ പ്രമാണങ്ങളില്‍ നിന്ന് ഇടം വലം വ്യതി ചലിക്കുകയോ ചെയ്യാതിരിക്കട്ടെ" (നിയമാവര്‍ത്തനം,17 :16 ,17, 20)      
നീതിന്യായം ,ശിക്ഷ 
"അനീതിയോടെ വിധിക്കരുത്,ദാരിദ്രനോട് ദാക്ഷണ്യമോ, ശക്തനോട് പ്രത്യേക പരിഗണനയോ ഇല്ലാതെ വിധിക്കണം."(ലേവ്യ പുസ്തകം19 :15 )     
"മന്ത്രവാദിനിയെ ജീവിക്കാന്‍ അനുവദിക്കരുത് "(പുറപ്പാട്, 22: 18)   
"കള്ള സാക്ഷ്യം നല്‍കി കുറ്റവാളിക്ക് കൂട്ട് നില്‍ക്കരുത്."( പുറപ്പാട്, 23: 1 )
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് കോടതിയില്‍ നീതിക്കെതിരായി സാക്ഷ്യം നില്‍ക്കരുത്"(പുറപ്പാട്, 23: 2) 
"നിഷ്കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്"(പുറപ്പാട്, 23: 7)   
"കൈക്കൂലി നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു"(പുറപ്പാട്, 23 :8)   
"അന്യ ദൈവങ്ങളെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്താന്‍ ആദ്യം അന്വേഷിക്കുക.കുറ്റം തെളിഞ്ഞാല്‍ പട്ടണ വാതിലില്‍ കൊണ്ട് വന്നു എറിഞ്ഞു കൊല്ലണം.രണ്ടോ മൂന്നോ സാക്ഷികള്‍ മൊഴിനല്കിയാല്‍ മാത്രമേ അവനെ വധിക്കാവൂ.ഒരു സാക്ഷിയുടെ മൊഴിയില്‍ ആരും വധിക്കപ്പെടരുത്."(നിയമാവര്‍ത്തനം,17 : 3 -6)       
"അന്യന്റെ ഭാര്യയോടോന്നിച്ചു ഒരുവന്‍ ശയിക്കുന്നത്‌ കണ്ടുപിടിച്ചാല്‍ ഇരുവരെയും വധിക്കണം."(നിയമാവര്‍ത്തനം, 22 :22)   
"ബലാല്‍സംഗം ചെയ്ത പുരുഷന്‍ വധിക്കപ്പെടണം."(നിയമാവര്‍ത്തനം ,22 :25)   
"മനുഷ്യനെ അടിച്ചു കൊന്നവന്‍ വധിക്കപ്പെടണം.'(പുറപ്പാട് ,21 :12 )  

യുദ്ധം ,സന്ധി  
    "നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിന്നു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും,രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും നീ ഭയപ്പെടരുതു.യുദ്ധത്തിനു മുമ്പ് പുരോഹിതന്‍ ജനങ്ങളോട് സംസാരിക്കണം......പിന്നെ നായകന്മാര്‍ സംസാരിക്കണം.......നായകന്മാര്‍ ജനത്തെ നയിക്കാനായി പടത്തലവനെ നിയമിക്കണം....യുദ്ധത്തിനായ്‌ നിങ്ങള്‍ നഗരത്തെ സമീപിക്കുമ്പോള്‍ നിങ്ങള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം....നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്‌താല്‍ നീ അവരെ വളഞ്ഞു ആക്രമിക്കുക."(നിയമാവര്‍ത്തനം, 20 :1 -12 )       

2010 നവംബർ 30, ചൊവ്വാഴ്ച

ദൈവീക നിയമങ്ങളും പ്രായോഗിക സ്വാതന്ത്രവും



                                     - Abidali T.M Padanna
ദിവ്യബോധനം വഴി അവതീർണ്ണമായ ദൈവീക നിയമങ്ങൾ അലംഘനീയവും അതിൽ വ്യക്തികൾക്കോ, സമൂഹത്തിനോ, ഭൂരിപക്ഷത്തിനോ കൈകടത്താൻ സ്വാതന്ത്രമില്ല  എന്നുമാണല്ലോ ഇസ്ലാമിക കാഴ്ചപ്പാട്. എല്ലാകാര്യങ്ങളും വിശദമായി പ്രതിഭാധിക്കുന്ന ഗ്രന്ഥം എന്നും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നു. പക്ഷേ അതേ ഖുർആൻ തന്നെ വിശദാംശങ്ങൾക്ക് പ്രവാചക മാത്യക പിൻപറ്റേണ്ടുന്നതിന്റെ  ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. അങ്ങിനെയുള്ള പ്രവാചക മാത്യകകളെ നാം ’സുന്നത്ത്’ എന്നും, ദൈവീക കല്പനകളേയും സുന്നത്തിനേയും ചേർത്ത് നാം ‘ശരീഅത്ത്’(നിയമ സംഹിത) എന്നും സാങ്കേതിക ഭാഷയിൽ വിളിക്കുന്നു.

            എന്നാൽ നബി തിരുമേനി(സ) ദൈവത്തിൽ നിന്നും സ്വീകരിച്ച നിയമങ്ങൾ തന്റെ  കാലഘട്ടത്തിന്റെ  പരിധിയിൽ നിന്ന് കൊണ്ട് പൂർണ്ണമായും വിശദീകരിച്ചതായി നമുക്ക് കാണാവുന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലഹരണപ്പെടാത്ത ദൈവപ്രോക്ത നിയമങ്ങളുടേയും, പ്രവാചക വിശദാംശങ്ങളുടേയും പ്രായോഗികതയ്ക്ക് കാലാഹരണപ്പെട്ട് പോകുന്ന (മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന‍‍) മനുഷ്യരുടെ ജീവിത സാഹര്യങ്ങളുടെ വികാസവും കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണ്.

            മുസ്ലിം സമൂഹം ദൈവീക നിയമങ്ങളെ(ശരീഅത്ത്) പ്രയോഗവത്കരിക്കുന്നതിൽ നിന്നും മാറി നിൽക്കുന്നതിന്ന് രാഷ്ട്രീയമോ, സാമൂഹികമോ, സാമുദായികമോ ആയ പല കാരണങ്ങളും കണ്ടെത്താനവുമെങ്കിലും അതിൽ സുപ്രധാനമായി നിലകൊള്ളുന്നത് ശരീഅത്തിനെ പ്രയോഗവൽക്കരിക്കാൻ ഇസ്ലാം സ്വയം സ്വാതന്ത്രം അനുവദിക്കുന്നു എന്ന വസ്തുതയെ കുറിച്ചുള്ള സമുദായത്തിന്റെ  അജ്ഞതയാണ്. ആ അറിവ് സുന്നത്തിനെക്കുറിച്ചും അതിന്റെ  പ്രായോഗികതയെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റിമറിക്കാൻ പര്യാപ്തമാണ് . ദൈവം നൽകിയ ഈ സ്വാതന്ത്രത്തെ ശരീഅത്തിൽ നമുക്ക്  ‘ഫിഖ് ഹ്’ അഥവാ പ്രായോഗിക സ്വാതന്ത്രം(Implementation freedom) എന്ന് വിളിക്കാം.

‘സുന്നത്ത്’ എന്നാൽ പ്രവാചകന്റെയും അനുയായികളുടേയും ചില ആരാധനാ കർമ്മങ്ങളുടെ ഫോട്ടോ കോപ്പി സ്യ് ഷ്ടിക്കുക എന്നതായി ചുരുങ്ങിയിരിക്കുന്നു മുസ്ലിം സമൂഹത്തിന്റെ  പൊതു ധാരണ. ഈ മാത്യകകൾ തന്നെ നൂറ്റാണ്ടുകളായി ഇതേ പൊതു സമൂഹത്തിന്ന് ഒരു ഏകരൂപം നൽകുവാൻ സാധിച്ചിട്ടില്ല.  ഇനിയൊട്ട് സാധിക്കുകയുമില്ല. ഈ അടുത്ത കാലത്തായി സമുദായത്തിൽ നിന്ന് ചിലർ ഉയർത്തുന്ന ‘ഏക ഫിഖ് ഹ് കോഡി’നു വേണ്ടിയുള്ള മുറവിളിയും ‘സർവ്വ മദ് ഹബ് സത്യവാദ’ത്തിനെതിരെയുള്ള പടയോരുക്കവും ഫിഖ് ഹിനെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ  അഭാവമാണ്. അന്ധമായ മദ് ഹബ് പക്ഷപാതിത്വം എതിർക്കപ്പെടേണ്ടത് തന്നെയാണെങ്കിലും.
            പരമ്പരാഗത ഫിഖ് ഹീ ധാരകളെ(മദ് ഹബ്) സൂക്ഷ്മമായി നിരീക്ഷിക്കുന്ന പക്ഷം അതിൽ രണ്ട് ഭാഗങ്ങൾ ഉൾച്ചേർന്നതായി കാണാം. ഒന്ന് ഖുർ ആനിൽ നിന്നും, പ്രവാചക ചര്യയിൽ നിന്നും നിയമങ്ങൾ നിർദ്ധാരണം ചെയ്യുന്ന ഭാഗം. രണ്ട് ആ നിയമങ്ങളെ കാലോചിതമായി പ്രയോഗവൽക്കരിക്കുന്ന ഭാഗം. ഫിഖ് ഹിന്റെ  ഈ രണ്ട്  മേഖലയിലും ശരീഅത്ത് ഫിഖ് ഹ് (പ്രായോഗിക സ്വാതന്ത്രം) അനുവദിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇവിടെ രണ്ടാം വശത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.         
ഈ പ്രായോഗിക സ്വാതന്ത്രം ഇസ്ലാം ശുദ്ധി, ആരാധന തുടങ്ങി വ്യക്തിപരമായ കാര്യങ്ങൾ മുതൽ സാമ്പത്തികം, രാജ്യഭരണം, യുദ്ധം, സന്ധി തുടങ്ങിയ സാമൂഹികകാര്യങ്ങളിൽ വരെ അനുവദിച്ച് കൊടുത്തിരിക്കുന്നു.
സുന്നത്ത് അഥവാ ശരീഅത്ത് എന്നത്  കോൺക്രീറ്റ് കട്ടകളല്ലെന്നും അത് ഉറക്കം, ദന്തശുദ്ധി, കുളി, വസ്ത്രധാരണം, ആരാധന, വിവാഹം, കുടുംബം, അനന്തരസ്വത്ത്, കച്ചവടം, വിദ്യാഭ്യാസം, ജോലി, രാജ്യഭരണം, നീതിന്യായം, ശിക്ഷാനടപടികൾ തുടങ്ങിയ നിത്യ ജീവിത ശീലങ്ങളോ അല്ലെങ്കിൽ ജീവിത സത്യങ്ങളോ ആയ സംഭവ ലോകത്ത് നാം അനുഭവിക്കുന്ന പച്ചയായ യാഥാർത്യങ്ങളാണ് എന്ന് നാം സ്വയം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
             പ്രായോഗികസ്വാതന്ത്രം(ഫിഖ് ഹ്) ഏതൊക്കെ ജീവിത മേഖലകളിൽ ശരീഅത്ത് അനുവധിച്ചിട്ടുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. കുളിക്കുന്നത് സുന്നത്താണ്. എന്നാൽ അത് ഏത് സോപ്പ് കൊണ്ട് വേണം, എവിടെ വെച്ച് വേണം? (കുളത്തിലോ, ബാത്ത് റൂമിലോ) എന്നൊന്നും ശരീഅത്ത് നിർദ്ദേശിക്കില്ല. ദന്തശുദ്ധിക്ക് ഏത് വസ്തുക്കൾ ഉപയോഗിക്കണം? നഖം, മുടി എന്നിവ എന്ത് കൊണ്ട് വെട്ടണം? എവിടെ പോയി വെട്ടണം? എന്നും സുന്നത്തിൽ കാണില്ല. വുദു ടാപ്പിൽ നിന്നോ, അതോ ഹൌളിൽനിന്നോ? നമസ്ക്കാര പള്ളി ഏത് വസ്തു കൊണ്ട് നിർമ്മിക്കണം? കമ്മിറ്റി എങ്ങിനെ ആയിരിക്കണം? ഫാൻ വേണോ, എ.സി. ഫിറ്റ് ചെയ്യാമോ? തറയിൽ പായയോ, അതോ കാർപറ്റോ? മിമ്പർ ഏത് വസ്തു കൊണ്ട് നിർമിക്കണം? ഇതൊന്നും നബിചര്യയിൽ കാണില്ല. വീട് എന്ത് കൊണ്ട് നിർമിക്കാം? ഏത് തരം മരം ഉപയോഗിക്കണം? ഇതൊക്കെയും നാഗരികതയുടെ വികാസത്തിന് അനുസരിച്ച് നമ്മുടെ സ്വാതന്ത്രത്തിന്ന് വിട്ടു തന്നിരിക്കുന്നു.
            ഭക്ഷണം എങ്ങിനെ പാകം ചെയ്യണം? ഏത് തരം ആഹാരം കഴിക്കണം? അരിയോ, ഗോതമ്പോ? ബിരിയാണിയോ, ചപ്പാത്തിയോ? ഇതൊന്നും ശരീഅത്തിൽ പരതിയിട്ട് കാര്യമില്ല. ഏത് വാഹനത്തിൽ യാത്ര ചെയ്യണം? എന്ത് ക്രഷി ചെയ്യണം? വിത്ത്, വളം ഏത് ഉപയോഗിക്കണം? ഏത് തരം തൊഴിലിൽ ഏർപ്പെടാം? എന്ത് കച്ചവടമാണ് നടത്തേണ്ടത്? ഏത് വ്യവസായമാണ് ലാഭകരം? ഇതൊന്നും ഇസ്ലാം വ്യക്തിയുടെ മേൽ അടിച്ചേല്പിക്കുന്നില്ല.  ഹലാൽ-ഹറാം പരിധികൾ പാലിക്കണമെന്ന് മാത്രം.
രാജ്യ ഭരണം :ശരീഅത്തും ,ഫിഖഹും 
            അത്പോലെ രാജ്യ ഭരണവും പ്രവാചക സുന്നത്ത് തന്നെ. അതിന്റെ  അടിസ്ഥാന നിയമങ്ങളും പ്രായോഗിക സ്വാതന്ത്രവും  തമ്മിൽ കുറഞ്ഞരീതിയിൽ താരതമ്മ്യം ചെയ്ത് നോക്കാം.
ബൈഅത്ത്:- നേത്യത്വത്തെ തിരഞ്ഞെടുക്കേണ്ടത് ജനങ്ങളുടെ അനുസരണ പ്രതിജ്ഞയിലൂടെയാണെന്നത് പ്രവാചക രീതിയാണല്ലോ. അത് ഹസ്തദാനത്തിലൂടെ വേണോ, വാക്കാൽ മതിയോ, എഴുതിവാങ്ങണോ? എഴുതിയത് പെട്ടിയിൽ നിക്ഷേപിക്കണമോ? അതൊ ആരെയെങ്കിലും ഏല്പിച്ചാൽ മതിയോ? വോട്ടിംഗ് വേണമോ?
വോട്ടിംഗ് മെഷീൻ മതിയോ? എന്നൊന്നും ശരീഅത്ത് നിർദ്ദേശിച്ചിട്ടില്ല 
.ഏതാണ് എളുപ്പവും ശാസ്ത്രീയവും അത് ഉപയോഗിക്കാം.
ശൂറ:- ഇത് ഖുർആനിന്റെ  നേരിട്ടുള്ള ആജ്ഞ തന്നെ. ഇതിന്ന് സമിതി, സെനറ്റ്, കമ്മിറ്റി, പോളിറ്റ് ബ്യൂറോ, അസംമ്പിളി, പാർലമെന്റ് എന്ത് പേരും വിളിക്കാം. ഇതിനൊക്കെ കീഴ് സഭ, മന്ത്രിസഭ, ഉപസമിതി, ഗവർണർ എന്നിവ വേണോ, എത്ര അംഗങ്ങൾ വേണം, എങ്ങിനെ തെരഞ്ഞടുക്കണം, സഭകൾ എത്ര തവണ ചേരണം? തുടങ്ങിയ കാര്യങ്ങൾ നമ്മുടെ പ്രയോഗിക സ്വാതന്ത്രത്തി(ഫിഖ് ഹ്)ന്ന് വിട്ട് തന്നിരിക്കുന്നു. പക്ഷേ അടിസ്ഥാനതത്വം എന്നത്  നിയമനിർമ്മാണവും, തീരുമാനവും എടുക്കേണ്ടത് ശരീഅത്ത് വിധികൾ പാലിച്ച്കൊണ്ട് കൂടിയാലോചന ചെയ്തായിരിക്കണം.
നേത്യത്വം:- നേത്യത്വം ഉണ്ടാവുക എന്നത് നിർബന്ധമാണ്. അതുതന്നെയാണ് സുന്നത്തും. അയാൾ തെരഞ്ഞെടുക്കs¸ട്ട വ്യക്തിയായിരിക്കണം. ആ സ്ഥാനത്തെ ഖലീഫ, അമീർ, ഇമാം, പ്രസിഡണ്ട്, പ്രധാനമന്ത്രി, ചാൻസലർ തുടങ്ങി എന്ത്  പേർ വിളിക്കാനുമുള്ള സ്വാതന്ത്രം ശരീഅത്ത് നമുക്ക് നൽകുന്നു.
നേത്യത്വകാലാവധി:- എത്രകാലപരിധി വേണമെന്ന്  കൂടിയാലോചന സമിതിക്ക് (ശൂറ) തീരുമാനിക്കാം. പക്ഷേ ഒരു ഉപാധി മാത്രം സത്യം, ധർമ്മം, നീതി എന്നിവ എത്ര കാലം ഉൾക്കൊള്ളുന്നു അത്രയും കാലം എന്നതാണ് അടിസ്ഥാനം.
ശിക്ഷാവിധികൾ നടപ്പിലാക്കുക:- ഇതും പ്രവാചകചര്യതന്നെ. കേസ് എവിടെ വെച്ച് വാദിക്കണം, ന്യായാധിപന്ന് പ്രത്യേക വസ്ത്രവും, ഇരിപ്പിടവും വേണമോ? കുറ്റവാളികളെ എവിടെ പാർപ്പിക്കണം? കേസുകൾ എങ്ങിനെ സൂക്ഷിച്ച് വെക്കണം? ശിക്ഷകൾ എപ്പോൾ എവിടെ വെച്ച് നടപ്പാക്കണം? തുടങ്ങിയ കാര്യങ്ങൾ നമ്മുടെ  ഫിഖ് ഹിന്ന് ശരീഅത്ത് വിട്ടിരിക്കുന്നു. അടിസ്ഥാനം ശിക്ഷകൾ നടപ്പിലാക്കുക നീതി സ്ഥാപിക്കുക എന്നതാണ്.
            കാര്യം എളുപ്പത്തിൽ ഗ്രഹിക്കാൻ ശരീഅത്തിനെ നമുക്ക് ശുദ്ധമായ വെള്ളത്തോട് ഉപമിക്കാം. വെള്ളമെടുക്കാൻ  ഉപയോഗിക്കുന്ന പാത്രത്തെ ഫിഖ് ഹായും(പ്രായോഗിക സ്വാതന്ത്രം). വെള്ളം നബിയുടെ കാലത്തും, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പക്ഷേ പാത്രങ്ങൾ പലതും വന്നു പോയിക്കൊണ്ടിരുന്നു. തോൽ, മരം, മണ്ണ്, ചെമ്പ്, ഇരുമ്പ്, ഗ്ളാസ്, സ്റ്റീൽ, ഫൈബർ തുടങ്ങിയവ. നബി(സ) ഉപയോഗിച്ചത് തോൽ പാത്രമായിരുന്നു എന്നത് കൊണ്ട് അത് മാത്രമാണ് സുന്നത്ത് എന്ന്  നാം പറയാവതല്ല.
പ്രായോഗിക സ്വാതന്ത്രവും മുസ്ലിം സമുദായവും  
            പ്രായോഗിക സ്വാതന്ത്രത്തെക്കുറിച്ചുള്ള അജ്ഞത മുസ്ലിം സമൂഹത്തെ ചില അബദ്ധധാരണകളിൽ കൊണ്ടെത്തിക്കുന്നുണ്ട്. കാലഘട്ടത്തെക്കുറിച്ചും , പരിസരത്തെക്കുറിച്ചും യാതൊരു ബോധവുമില്ലാതെ ഖുർആനിക വചനങ്ങൾ, ഹദീസ് തുടങ്ങിയവയെ അക്ഷരങ്ങളിൽ മാത്രം വായിക്കുകയും പ്രവാചക സുന്നത്തുകളെ അതിന്റെ പ്രായോഗിക ഭൂമിക അടക്കം പിഴുതെടുത്ത്  ഇവിടെ ആധുനിക യുഗത്തിൽ പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അത് ഫിറ്റാവാതിരിക്കുമ്പോൾ നിരാശരാവുകയും ആത്യന്തികമോ തീവ്രമോ(Extreme) ആയരീതികൾ പിന്തുടരുകയും ചെയ്യേണ്ടിവരുന്നു.
നിരാശരും, പ്രതീക്ഷയറ്റവരുമായവർ  ശരീഅത്തിനേയും ഫിഖ് ഹിനേയും പാടേ തള്ളിപ്പറയുന്ന ആദ്ധ്യാത്മികതയിലേക്ക്(Sufism) എത്തിരുന്നു.  തീവ്രമായി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നവർ കടുത്ത മദ് ഹബ് പക്ഷപാതികളോ, ആത്യന്തിക മദ് ഹബ് നിഷേധികളോ ആയിമാറുന്നു. മറ്റു ചിലർ വൈകാരികതമൂത്ത് തൊട്ടതിനെല്ലാം ആയുധമെടുക്കുന്ന തീവ്രഗ്രൂപ്പുകളോ ആയിത്തീരുന്നു.
            പ്രായോഗിക സ്വാതന്ത്രജ്ഞാനത്തിന്റെ  അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തെ നമുക്ക്  താഴെ പറയും പ്രകാരം വിഭജിക്കാം
മറ്റുചിലർ ഇങ്ങനെയാണു അവർക്ക് കലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിസരത്തെക്കുറിച്ചും സാമന്യബോധമുണ്ട്. പക്ഷേ അതേ കാലഘട്ടവും, പരിസരജ്ഞാനവും തന്നെയാണ് അവരുടെ മുന്നിലെ തടസ്സങ്ങൾ. എപ്പോഴും “കാലഘട്ടം ഇങ്ങനെയല്ലേ , നാമെന്ത് ചെയ്യാൻ“ എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നവരാണവർ. അവരെ നിങ്ങൾക്ക് നിരീശ്വര-മതേതര-സാമുദായിക ഭൌതീക പ്രസ്ഥാനങ്ങളിൽ കാണാം. കാലഘട്ടത്തെ(ലോകസാഹചര്യം,ഇന്ത്യൻ സാഹചര്യം,ബഹുസ്വരത)ക്കുറിച്ച അനാവശ്യവും, അമിതവുമായ ഉത്കണ്ഡ ഇവരിൽ കാണാം. പൊതുവിൽ ഇവരുടെ വാദങ്ങൾ ഇവയാണ്. മതവും രാഷ്ട്രീയവും ഭിന്ന ധ്രുവങ്ങളിലാണ്. എന്ന് വെച്ചാൽ മതമൂല്യങ്ങളായ സത്യം, നീതി തുടങ്ങിയവയെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ അനുവദിക്കില്ല. ദൈവീക നിയമങ്ങൾ പഴഞ്ചനാണ്, അവ കാലോചിതമായി മാറ്റി എഴുതണം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മതത്തിൽ പ്രായോഗിക പരിഹാരമില്ല. പ്രവാചക സുന്നത്തിന്റെ പ്രായോഗികതയെ ആധുനികയുഗത്തെ ഏഴാം നൂറ്റാണ്ടിലേക്ക്  പറിച്ച് നടലായും, ഏഴാം നൂറ്റാണ്ടിലെ അടിമത്ത സമ്പ്രദായം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പുനസ്ഥാപിക്കാലായും ചില മതേതര ബുദ്ധിജീവി നാട്യക്കാർ കണ്ണുമടച്ച് എഴുതിയേക്കാം(2009 ജൂൺ മാസത്തിലെ ചന്ദ്രിക ദിനപത്രത്തിൽ വന്ന മതരാഷ്ട്രവാദ ലേഖനങ്ങൾ കാണുക). ഇവരെ പൊതുവില്‍ അപ്രായോഗികവാദികൾ എന്ന് വിളിക്കാം. 
"പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്."(ഖുർആൻ, 5 :48)
e - mail : ali.abidtm757@gmail.com